കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com




ഒന്‍പതാം ക്ലാസ്സിലെ ആദ്യത്തെ യൂണിറ്റില്‍ പഠിക്കുന്ന ശാകുന്തളവും ജി.ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തിയും ഒരൊറ്റ ഫ്രെയിമില്‍ കണ്ടപ്പോള്‍ അത് ഈ സംഭാഷണമായി...ഒടുവില്‍.....




ഭര്‍ത്തുഗൃഹത്തിലേക്ക് താപസിമാരും ,താപസന്മാരോടുമൊപ്പം യാത്രയായ ശകുന്തള വഴിയരികില്‍...

ശകുന്തള : താപസീ,എന്ത് സൌന്ദര്യമുള്ള സൂര്യകാന്തി ?

താപസി : അതെയതെ.

സൂര്യകാന്തി : ആരാണ് എന്നെപ്പറ്റി അവിടെ പിറുപിറുക്കുന്നത് ?

ശകുന്തള : അയ്യോ!ആശ്ചര്യം തന്നെ.ഈ പൂവിനു മിണ്ടാന്‍ സാധിക്കുന്നുണ്ട്.പക്ഷെ ഇത് കരയുകയാണല്ലോ?
പൂവേ, നീ എന്തിനാ കരയുന്നത് ?

സൂര്യകാന്തി : ഞാന്‍ ഒട്ടും സുഗന്ധമില്ലാത്ത ഒരു പൂവായിപ്പോയി....

ശകുന്തള : അയ്യേ ,പാവം പൂവ്.നീ പക്ഷെ സുന്ദരിയാണ് ട്ടോ.

സൂര്യകാന്തി : അത്..അത്...പിന്നെന്താ എല്ലാവരും എന്നെ സൂര്യകാന്തീ,സൂര്യകാന്തീ എന്ന് വിളിച്ചു കളിയാക്കുന്നേ?

ശകുന്തള : (ചിരിച്ചുകൊണ്ട്)അത് നിന്റെ പേരല്ലേ?നീ അതോര്‍ത്തു വിഷമിക്കേണ്ടാ.എല്ലാവരും നിന്നെ വണങ്ങുകയാണ്.നിനക്ക് മണമില്ലെങ്കിലും നീ സൂര്യനെപ്പോലെ തേജസ്സുള്ളവളാണ് .

സൂര്യകാന്തി : ചേച്ചിയും എന്നെ കളിയാക്കുകയാണോ?

ശകുന്തള : അല്ല,കുട്ടീ,ഞാന്‍ സത്യമേ പറയൂ..അല്ലാ,നീ ഇപ്പോഴും എന്താ മുഖം വാടി നില്‍ക്കുന്നെ ?നിന്റെ അപ്പുറത്തുള്ള ചെടികളെല്ലാം അതാ വിരിഞ്ഞു നില്‍ക്കുന്നു?

സൂര്യകാന്തി : അതോ,ദേവീ,എനിക്ക് ഈ ലോകത്ത് ഒരാളോട് ഇഷ്ടം തോന്നി.സൂര്യന്‍.സൂര്യദേവന്‍ കാലത്ത് എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തെ നോക്കി തലപൊക്കി നില്‍ക്കും.അദ്ദേഹം പോകുന്നത് വരെ ഞാന്‍ അദ്ദേഹത്തെ നോക്കി നില്‍ക്കും.സൂര്യന്‍ മേഘത്തിനിടയിലേക്കും മരങ്ങള്‍ക്കിടയിലേക്കും പോകുമ്പോള്‍ ഞാന്‍ തല തിരിച്ചു അദ്ദേഹത്തെത്തന്നെ നോക്കും.അതിനാലാണ് ഞാന്‍ ഇങ്ങനെ വാടി നില്‍ക്കുന്നത്.

ശകുന്തള : നീയീ കാര്യം സൂര്യനോട് പറഞ്ഞോ?

സൂര്യകാന്തി : ഇല്ല.എനിക്കതിനു കഴിഞ്ഞില്ല.ഞാനൊരു ധീരതയില്ലാത്ത പെണ്ണായി.മാത്രമല്ല ഞാന്‍ സ്നേഹിക്കുന്നത് അറിഞ്ഞാല്‍ അദ്ദേഹം എന്ത് കരുതും എന്ന് എനിക്ക് പേടിയാണ്.എനിക്ക് വിഷമമില്ല.കാരണം,പരിശുദ്ധമായ സ്നേഹം തിരിച്ചു സ്നേഹിക്കണമെന്നു ആഗ്രഹിക്കുന്നില്ലല്ലോ?അതിനാല്‍ എന്റെ സ്നേഹം ഇങ്ങനെ മൂകമായിരിക്കട്ടെ.

ശകുന്തള : (ഞെട്ടി)എന്ത്?നീ ഇപ്പോഴും സൂര്യനെ സ്നേഹിക്കുന്നോ?

സൂര്യകാന്തി : അതെ ചേച്ചി...എനിക്ക് സൂര്യനെ ഇഷ്ടമാണ്.പക്ഷെ ...

ശകുന്തള : എന്താ കുട്ടീ....നീ ..നിന്റെ....ജീവിതം...തീരുകയല്ലേ?

സൂര്യകാന്തി : അതെ..പക്ഷെ...എനിക്ക് തീര്‍ച്ചയുണ്ട്..സൂര്യന്‍ എന്നെ സ്നേഹിക്കുന്നു.അല്ലെങ്കില്‍ അദ്ദേഹം ഉറങ്ങാന്‍ പോകുന്നേരം എന്റെ മേല്‍ നിന്നും എന്തിനാ ഇത്ര പ്രയാസപ്പെട്ടു അദ്ദേഹത്തിന്റെ കൈകള്‍ തിരിച്ചെടുത്തത്.എന്തിനാ എന്റെ മുഖം അദ്ദേഹം കൈകള്‍ കൊണ്ട് ഉയര്‍ത്തി എന്നോട് സംസാരിച്ചത്?

ശകുന്തള : എന്ത്?സൂര്യദേവന്‍ നിന്നോട് വര്‍ത്തമാനം പറഞ്ഞോ?

സൂര്യകാന്തി : ഉവ്വ്,ചേച്ചി...എന്താണ് ഇങ്ങനെ നിര്‍ന്നിമേഷമായ് നോക്കുന്നത് എന്റെ അനുജത്തീ എന്ന് അദ്ദേഹം ചോദിച്ചു...

ശകുന്തള : അനുജത്തീ എന്നോ ?

സൂര്യകാന്തി : അതെ ചേച്ചി..അനുജത്തിയെന്നു വിളിച്ചെങ്കിലും അദ്ദേഹം എന്താണ് മനസ്സില്‍ വിചാരിച്ചത് എന്ന് എനിക്ക് തീര്‍ച്ചയില്ല.ഒരുപക്ഷെ അദ്ദേഹം എന്നെ സ്നേഹിക്കുന്നുണ്ടെങ്കിലോ ?

ശകുന്തള : ആശ്ചര്യും തന്നെ ..അല്ലെ താപസിമാരെ...അല്ലയോ ശാര്‍ങഗരവാ ,കേട്ടോ?വഴിയില്‍ വാടി നില്‍ക്കുന്ന ഈ പൂവിന്റെ ദു:ഖം കാണാതെ നമ്മള്‍ എങ്ങനെ പോകും?

സൂര്യകാന്തി : അല്ലാ..ഞാന്‍ ചോദിച്ചില്ലല്ലോ?അല്ലയോ...സ്ത്രീജനങ്ങളെ ..നിങ്ങളെങ്ങോട്ട്‌ പോകുന്നു ?ആരാണ് നിങ്ങള്‍?

ശകുന്തള : ഞാന്‍ ശകുന്തള...എന്റെ പതിയുടെ ഗൃഹത്തിലേക്ക് പോകുന്നു.

സൂര്യകാന്തി : ഹേ ,ആരാണാ ഭാഗ്യവാന്‍?

ശകുന്തള : (നാണത്തോടെ)അതോ..നമ്മുടെ മാഹാരാജാവാണ്...

സൂര്യകാന്തി : ചേച്ചീ..ചേച്ചിയെ മഹാരാജാവ് ആദരിക്കട്ടെ...

ശകുന്തള : കുട്ടീ..ഞാന്‍ പോട്ടെ..നീ വിഷമിക്കേണ്ടാ...നിന്റെ ജീവിതം ധന്യമാണ്......നീ ഒന്നും ഓര്‍ത്തു വിഷമിക്കരുത്..നിന്റെ വരും ജന്മങ്ങളില്‍ ഇനിയും, നിനക്ക് ധന്യമായ ഒരു ജീവിതം ലഭിക്കട്ടെ..നിന്റെ വംശവും നിലനില്‍ക്കട്ടെ...

സൂര്യകാന്തി : ചേച്ചീ..യാത്ര പോകുന്ന നിങ്ങളോട് ഞാനിത് പറയാന്‍ പാടില്ലായിരുന്നു.എങ്കിലും നാളെ സൂര്യദേവന്‍ വരുമ്പോള്‍ എന്നെ കാണാതെ ഇവിടെയൊക്കെ തിരയും.ചേച്ചീ..എന്റെ ജീവിതം സൂര്യദേവനോട്‌ പറയുമോ?എന്റെ അവസാനത്തെ ആഗ്രഹമാണ്..പറയില്ലേ?

ശകുന്തള : (സൂര്യകാന്തിയെ കൈയില്‍ താങ്ങി...കണ്ണിലെ തണുത്തു മഞ്ഞായ കണ്ണുനീര്‍ തുടച്ചു..മൂര്‍ദ്ധാവില്‍ ചുംബിച്ചു)..സൂര്യകാന്തീ ..നിന്റെ സ്നേഹം ഉജ്ജ്വലം...നീ ആശ്രമ വാസിയായ എന്നെയും അതിശയപ്പെടുത്തി....നിന്നെ ഞാന്‍ ഒരിക്കലും മറക്കില്ല.അല്ലയോ..താപസരെ..ഇപ്പോള്‍ എനിക്ക് മൂന്നു പ്രിയപ്പെട്ടവരായി...എന്റെ മുല്ലവള്ളിയും , മാന്‍കുട്ടിയും ഇപ്പോഴിതാ ഈ സൂര്യകാന്തിയും....





അവര്‍ അരണ്ട വെളിച്ചമുള്ള ആ കാനന വഴിയിലൂടെ നടന്നു പോയി.






ദേവിക ശിവദാസന്‍,ഡല്‍മി ബെന്നി,പ്രിന്‍സ്.വി.എസ്സ്,ഇമ്മാനുവേല്‍ റാഫി,അമല്‍ തിലകന്‍,


ദീപ്തി ഹൈസ്ക്കൂള്‍.തലോര്‍,തൃശൂര്‍.


1 comments:

Abhisha Ramesh said...

Good attempt..