കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

ഒന്‍പതാം ക്ലാസ്സിലെ പുതിയ പുസ്തകത്തെ ആസ്പദമാക്കിയുള്ള ആദ്യത്തെ പൊതു പരീക്ഷ കഴിഞ്ഞു.ചോദ്യപേപ്പറിന്റെ മാതൃക അധ്യാപകര്‍ക്കും കുട്ടികള്‍ക്കും അറിയുന്നതാണല്ലോ.കെ.സി.എഫിന്റെ പൊതു സമീപനത്തോട് നീതി പുലര്‍ത്തുന്നതായിരുന്നു ചോദ്യങ്ങള്‍.ഒന്‍പതാം ക്ലാസ്സിലെ കുട്ടികളെ സംബന്ധിച്ച് നോക്കിയാല്‍ ചോദ്യങ്ങളുടെ നിലവാരം കൂടിപ്പോയില്ലേ എന്നെ ആശങ്കിക്കുവാനുള്ളൂ.


എന്നാല്‍ പുതിയ പരീക്ഷാരീതികളുടെ വലിയൊരു സവിശേഷതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആശങ്കകള്‍ അസ്ഥാനത്താകുന്നതായിക്കാണാം.അതായത് ചോദ്യങ്ങള്‍ ഒരേ സമയത്ത് അനുഭവങ്ങള്‍ കൂടിയ മുതിര്‍ന്നവര്‍ക്കും അനുഭവങ്ങള്‍ കുറഞ്ഞവര്‍ക്കും ഒരുപോലെ എഴുതാവുന്നതാണ്.മലയാളത്തിന്റെ വിരുന്നു ആസ്വദിക്കുന്ന ഇതൊരു വ്യക്തിക്കും ഈ ചോദ്യങ്ങള്‍ വലിയ ഹരമായിരിക്കും.


എഴുത്തുകാരെ സൃഷ്ടിക്കുന്ന ചോദ്യങ്ങള്‍!!!.


വായനയുടെയും പഠനപ്രവര്‍ത്തനങ്ങളുടെയും പിന്‍ബലമുള്ള കുട്ടികള്‍ക്ക് ഈ ചോദ്യങ്ങള്‍ക്കായി ഉത്തരങ്ങള്‍ (ഉത്തരവ്!ഉത്തരവ്!എന്ന് എറാന്‍ മൂളി നിര്‍ബദ്ധിക്കപ്പെട്ടു അവശരായി കുട്ടികള്‍ എഴുതുന്നവയല്ല ഈ കാലഘട്ടത്തിന്റെ പരീക്ഷകള്‍ എന്ന് ഇവിടെ ഓര്‍മ്മിക്കട്ടെ) എഴുതുമ്പോള്‍ കൈ വിരലില്‍ തൂലികത്തുമ്പ്‌ ഉണരും. പരീക്ഷക്കിരിക്കുമ്പോഴുള്ള കൈ കടച്ചില്‍, തോലുവേദന,വിരലുകള്‍ വിറങ്ങലിക്കല്‍ എന്നീ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരിക്കില്ല.


ശ്രദ്ധിക്കപ്പെടുന്ന ഏതാനും ചോദ്യങ്ങള്‍ നോക്കാം:


ചോദ്യം. 1.അടിക്കുറിപ്പ് തയ്യാറാക്കല്‍:

കുട്ടികള്‍ക്ക് കൌതുകമുണ്ടാക്കുന്ന ചോദ്യമാണിത്. ആരംഭം നന്നായി.എങ്കിലിനി മുഴുവനും നന്നായിക്കോളും.കുട്ടികള്‍ സന്തോഷിച്ചിരിക്കും.

അടിക്കുറിപ്പില്‍ ഭാവനയുടെയും ഭാഷയുടെയും കഴിവുകള്‍ പലവിധത്തിലായിരിക്കും അവര്‍ പ്രകടിപ്പിക്കുക.


ചോദ്യം. 4."പശുവിന്റെ ജാതി പശുത്വമാണ്"
മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്‌"

ശ്രീനാരായണഗുരുവിന്റെ ഈ ചിന്താശകലം ഗുരുദേവന്റെ ആശയങ്ങളോട് ചേര്‍ത്തി ക്കൊണ്ട് എത്ര കുട്ടികള്‍ ചിന്തിച്ചു എഴുതുമെന്നത് ഈ ചോദ്യത്തിന്റെ പിറകെ പായുന്ന ഒരു തുടര്‍ചോദ്യമാണ്.

ചില കുട്ടികള്‍ പശുത്വം എന്നാ വാക്കിന്റെ പിറകെ പോകുവാന്‍ സാധ്യതയുണ്ട്.ആ വാക്കിന്റെ പുതുമയും സൗന്ദര്യവും അവരെ ജാതിയെക്കുറിച്ചുള്ള ഗുരുദേവന്റെ ആശയങ്ങളോട് ഈ വരികളെ ബന്ധിപ്പിക്കുന്നതില്‍നിന്നും തടയുവാന്‍ വഴിയുണ്ട്.


പക്ഷെ കുട്ടികള്‍ ബഹുവിധമാണ്.മാത്രമല്ല ഒരു പ്രത്യേകതരം സ്പീഷിസുമാണ്.പലവിധത്തിലുള്ള മാനസിക ശേഷികള്‍ അവര്‍ പ്രകടിപ്പിക്കുന്നു. എഴുതുന്നതിന്റെ ലക്‌ഷ്യം തെറ്റിയാലും അവരുടെ ബുദ്ധിയുടെ മുദ്ര ഉത്തരങ്ങളില്‍ ഉണ്ടായിരിക്കും.


താരതമ്യത്തിന്റെ രീതി കുട്ടികള്‍ പൂര്‍ണ്ണമായി കാണിക്കുമോ എന്ന് ആശങ്കയുണ്ട്. വ്യത്യസ്ത വരികളിലെ സാമ്യവ്യത്യാസങ്ങള്‍, വരികളിലെ സന്ദര്‍ഭങ്ങള്‍, സ്ഥൂലവും സൂക്ഷ്മവുമായ ആശയങ്ങള്‍ എന്നിവ കുട്ടികള്‍ പരിഗണിക്കുമോ എന്ന് സംശയമാണ്.


ചോദ്യം. 5.പത്രമുത്തശ്ശിയെക്കുറിച്ചുള്ള ചിത്രം കുട്ടികള്‍ക്ക് പുതുമയുള്ളതായിരിക്കും. ചോദ്യങ്ങള്‍ എങ്ങനെ പാഠപുസ്തകത്തിനു പുറമേക്ക് കുട്ടികളുടെ ലോകത്തെ കൊണ്ടുപോകുന്നു എന്നതിനുള്ള ഒരു മാതൃകയാണിത്.


ചോദ്യം.7 .ഈ ചോദ്യത്തിന്റെ വായനയില്‍ കുട്ടികള്‍ക്ക് ചില അബദ്ധങ്ങള്‍ പറ്റാമെന്ന് തോന്നുന്നു. ഒരുപക്ഷെ ചില കുട്ടികള്‍ ഗാന്ധിജിയുടെയും ടോള്‍സ്റ്റോയിയുടെയും വാക്കുകളില്‍ കാണുന്ന ആശയങ്ങള്‍ മനസ്സില്‍ തുളുമ്പി അവയില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തുവാന്‍ സാധ്യതയുണ്ട്.
ടോള്‍സ്റ്റോയിയുടെ വാക്കുകളില്‍ ആദര്‍ശ രാഹിത്യമുണ്ടെന്നു കുട്ടികള്‍ വിചാരിച്ചുപോയെക്കാം.ആ വാക്കുകളുടെ ആന്തരാശയം അവര്‍ വേണ്ട വിധത്തില്‍ മനസ്സിലാക്കാതിരുന്നാല്‍ അവര്‍ക്ക് ആശയക്കുഴപ്പം വരാന്‍ സാധ്യതയുണ്ട്.അങ്ങിനെ ആദര്‍ശം കാത്തുസൂക്ഷിച്ച മഹാന്മാരെക്കുറിച്ചു പ്രസംഗം എഴുതുകയാണ് ഉത്തരമെന്ന് അവര്‍ മറന്നേക്കാം.


ചോദ്യം. 9. കുട്ടികളെത്തേടി വന്ന പുഴയെപ്പോലെയൊരു ചോദ്യം.ആസ്വാദനത്തിന്റെ ചേരുവകള്‍ അവര്‍ക്ക് എത്രത്തോളം എഴുവാന്‍ സാധിക്കുമെന്നത്‌ മുന്‍പ് പറഞ്ഞതുപോലെ "പ്രതിജനജന്മ വിചിത്ര മാര്‍ഗങ്ങളാകും "



0 comments: